സ്വർണക്കടത്ത് കേസ്: ആരോഗ്യ പ്രശ്നങ്ങളെന്ന് സ്വപ്ന സുരേഷ്; ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിതും അറിയിച്ചു. അതേസമയം ഗൂഢാലോചന കേസിൽ സരിത് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി.
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മെയിൽ മുഖേന സ്വപ്ന ഇ ഡി യെ അറിയിച്ചു. സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിതും അറിയിച്ചു. അതേസമയം ഗൂഢാലോചന കേസിൽ സരിത് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ.
അതേസമയം, സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ഇന്ന് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്വപ്നയെ എച്ച്ആർഡിഎസ് ചെല്ലും ചെലവും കൊടുത്തു സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശം പരാതിയായി കണക്കാക്കി ആണ് നടപടി. സംസ്ഥാന സർക്കാരിന്റെ ഭരണകൂടാ ഭീകരതയ്ക്ക് ഇരയാണ് എച്ച്ആർഡിഎസ് എന്ന് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.
സ്വപ്നയ്ക്ക് എതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നു എന്നാണ് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. ഗൂഢാലോചന കേസിൽ എച്ച്ആർഡിഎസ് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പുറമെ അട്ടപ്പാടിയിലെ ആദിവാസികൾക്കുള്ള വീട് നിമാണത്തിന്റെ പേരിലും അന്വേഷണം വന്നു. സർക്കാർ ഏജൻസികൾ നിരന്തരം എച്ച്ആർഡിഎസ് ഓഫീസ് കയറി ഇറങ്ങിയതോടെ, ദൈനം ദിന പ്രവൃത്തിളെ ബാധിച്ചു. ഇതാണ് സ്വപ്നയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.
Also Read: 'സർക്കാർ നിരന്തരം വേട്ടയാടുന്നു'; സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പിരിച്ചു വിട്ടു
2022ഫെബ്രുവരി 22നാണ് സ്വപ്ന എച്ച്ആർഡിഎസിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള സ്ത്രീ ശാക്തീകരണ പ്രവർത്തികളുടെ ഡയറക്ടർ ആയി ചുമതല ഏറ്റേടുത്തത്. അന്നുമുതൽ സർക്കാർ പ്രതികാര നടപടി തുടങ്ങി എന്നാണ് എച്ച്ആർഡിഎസ് ആരോപണം. സർക്കാരുമായി ഏറ്റുമുട്ടാൻ എച്ച്ആർഡിഎസിന് കഴിയില്ലെന്നും പ്രൊജക്ട് കോർഡിനേറ്റർ. സ്വപ്നയുടെ ഡ്രൈവറും വീട്ടിലെ സഹായിയും ജോലി ഒഴിഞ്ഞ് പോയതും നിരന്തരം പൊലീസുമായി ബന്ധപ്പെടേണ്ട സാഹചര്യം ഭയപ്പെട്ടാണ്. ഒരാഴ്ച മുമ്പാണ് സ്വപ്ന പാലക്കാട്ടെ ഫ്ലാറ്റ് ഒഴിഞ്ഞ് കൊച്ചിയിലേക്ക് താമസം മാറ്റിയത്. കേസ് ആവശ്യത്തിനായി മാറുന്നു എന്നായിരുന്നു അറിയിച്ചത്.