2018ലെ യുജിസി മാർഗനിർദേശം നടപ്പാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച സമിതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ വൈസ് ചാൻസലർ നാമനിർദേശം ചെയ്യുന്ന 2 അംഗങ്ങൾ, 3 ഉന്നത വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ അംഗങ്ങളാണ്
തിരുവനന്തപുരം: സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ യുജിസി മാർഗനിർദേശം നടപ്പാക്കാൻ സർക്കാർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷൻ. 3 ലോ കോളേജുകളിൽ പ്രിൻസിപ്പൽമാർക്ക് യുജിസി യോഗ്യത ഇല്ലെന്നു കാട്ടി ദിശ എന്ന സംഘടന കോടതിയെ സമീപിച്ചിരിക്കെയാണ് നടപടി.
2018ലെ യുജിസി മാർഗനിർദേശം നടപ്പാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച സമിതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ വൈസ് ചാൻസലർ നാമനിർദേശം ചെയ്യുന്ന 2 അംഗങ്ങൾ, 3 ഉന്നത വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ അംഗങ്ങളാണ്. ഈ മാസം എട്ടിനാണ് കമ്മിറ്റി രൂപീകരിച്ചുള്ള ഉത്തരവ്. ഈ കമ്മിറ്റിയായിരിക്കും പ്രിൻസിപ്പൽ നിയമനങ്ങൾക്ക് വേണ്ട യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുക. കോഴിക്കോട് ലോ കോളേജിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികയിൽ നിയമനം ഇപ്രകാരം നടക്കും.
യുജിസി നിഷ്കർഷിക്കുന്ന അധിക യോഗ്യതകളിൽ വിട്ടുവീഴ്ച ചെയ്ത്, ഒഴിവു വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നടത്തുകയും പിന്നീട് ക്രമപ്പെടുത്തുകയും ചെയ്യുന്ന രീതിക്കാണ് മാറ്റം വരാൻ പോകുന്നത്. നിലവിൽ തിരുവനന്തപുരം ലോ കോളേജ് പ്രിൻസിപ്പൽ ഡോ ബിജുകുമാർ, എറണാകുളം ലോ കോളേജ് പ്രിൻസിപ്പൽ ഡോ ബിന്ദു നമ്പ്യാർ, തൃശൂർ ലോ കോളേജ് പ്രിൻസിപ്പൽ വി ആർ ജയദേവൻ എന്നിവർക്കെതിരെയാണ് മതിയായ യോഗ്യത ഇല്ലെന്ന് കാട്ടിയുള്ള ഹർജി.
3 ഇടത്തും യുജിസി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയില്ലാതിരിക്കെ ഒഴിവ് വന്ന മുറയ്ക്ക് താൽക്കാലികമായി നടത്തിയ നിയമനങ്ങൾ ആണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഡോ ബിജു കുമാർ, ബിന്ദു നമ്പ്യാർ എന്നിവരുടെ നിയമനം 2018ൽ സർക്കാർ ക്രമപ്പെടുത്തി നൽകി. സെലക്ഷൻ കമ്മിറ്റി ഇന്റർവ്യൂവിൽ പങ്കെടുക്കാതിരുന്നിട്ടും ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തെത്തി. ഒരാൾക്ക് മതിയായ ഗവേഷണ പ്രബന്ധങ്ങളുമില്ല. യോഗ്യതയില്ലാത്തവരെ പുറത്താക്കി യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇവയിൽ സർക്കാർ നടപടി എന്താകുമെന്നത് നിർണായകമാണ്.
