ലൈഫ് മിഷന്‍ ക്രമക്കേട്; കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി
സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി. പ്രാഥമിക അന്വേഷണ ശുപാര്‍ശയിലാണ് ഉത്തരവ്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതിയോ ക്രമക്കേടോ ഉണ്ടായോയെന്ന് പരിശോധിക്കും. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമവകുപ്പാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.
സിബിഐ എഫ്ഐആർ റദ്ദാക്കണം എന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം നിലനിൽക്കില്ല. യൂണിടാക്കും റെഡ് ക്രെസെന്‍റും തമ്മിൽ ആണ് ലൈഫ് മിഷനിൽ കരാറിൽ ഏർപ്പെട്ടത്. ഇതിൽ സർക്കാരിനു പങ്കില്ല. എഫ്ഐആർ നിയമവിരുദ്ധവും നിയമവ്യവസ്ഥയെ അവഹേളിക്കുന്നതും ആണെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്‍റെ ഹർജി കോടതി നാളെ പരിഗണിക്കും.