മുനമ്പത്തേത് മനുഷ്യക്കടത്താണെന്ന് പറയാനാകില്ല; അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ
മുനമ്പത്തേത് മനുഷ്യക്കടത്താണെന്ന് പറയാനാകില്ലെന്ന് സർക്കാർ. ബോട്ടിൽ പോയവർ അറസ്റ്റിലായവരുടെ ബന്ധുക്കൾ. അന്വേഷണം കേന്ദ്ര ഏജൻസിയ്ക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ.
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ. പൊലീസ് അന്വേഷണം കാര്യക്ഷമമെന്നും സർക്കാർ റിപ്പോർട്ടില്‍ പറയുന്നു.
മുനമ്പത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ല. മനുഷ്യ കടത്താണെന്നു പറയണമെങ്കിൽ ഇരകളെ കണ്ടെത്തണം. ബോട്ടിൽ പോയവർ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ തിരിച്ചറിഞ്ഞുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ട് എവിടേക്കാണ് പോയതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയില്ലെന്ന് നേരത്തെ ഹൈക്കോടതി കോടതി ആരാഞ്ഞിരുന്നു. കേസിൽ അറസ്റ്റിലുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷേയും കോടതി ഇന്ന് പരിഗണിക്കും.
മുനമ്പം തീരത്ത് നിന്ന് ഇക്കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരാണ് പൊലീസ് അറസ്റ്റിലുള്ളത്. അനധികൃത കുടിയേറ്റത്തിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, എമിഗ്രേഷൻ ആക്ട്, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്‍റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു. ഇതിനിടെ 2013 ലും മുനമ്പത്ത് നിന്ന് 70 പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.