സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ സാഹചര്യത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്കാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. റസൂൽ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകൾ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ, പ്രിയങ്ക നായർ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നുണ്ട്.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇടത് സർക്കാറിൻ്റെ അവസാനകാലത്താണ് ചലച്ചിത്ര അക്കാദി തലപ്പത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഐഎഫ്എഫ്കെ തുടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിത മാറ്റം. ആശാ സമരത്തെ അനുകൂലിച്ച പ്രേംകുമാറിനെ വെട്ടുക കൂടിയായിരുന്നു ലക്ഷ്യം. ഭരണം മാറിയതോടെയാണ് റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞത്.
റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ജഗദീഷ്, കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടൻ സലീംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രചാരണത്തിൽ സജീവമായ നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിൻ്റെ പരിഗണനയിലുണ്ട്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.
ചലച്ചിത്ര മേളയിലെ സ്ഥിരം പ്രേക്ഷൻ കൂടിയാണ് സിനിമാ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. മുഖ്യമന്ത്രിയുടെ കൂടി താൽപര്യം അറിഞ്ഞാകും നിയമനം. പുറത്താക്കപ്പെട്ട പ്രേംകുമാറിൻ്റ പേരും പരിഗണിക്കണമെന്ന ആവശ്യം കൂടി ഉയരുന്നുണ്ട്. അക്കാദമിയിൽ അംഗങ്ങളാകാനും പലരും രംഗത്തുണ്ട്. ചലച്ചിത്ര ക്ഷേമനിധി ബോർഡ് അധ്യക്ഷ സ്ഥാനം മധുപാൽ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാജിവെച്ചിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷ സ്ഥാനത്ത് കെ മധു തുടരുകയാണ്.


