സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ സാഹചര്യത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്കാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം പുതിയ ചെയർമാനായി പല പേരുകൾ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി വിജയൻ സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. ഇതേ തുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. കോൺഗ്രസ് അനുഭാവികളായ ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരിൽ ഒരാൾക്ക് നറുക്ക് വീണേക്കാം. അതേസമയം നിലവിൽ ഒരു സ്ഥാനത്തേക്കുമില്ലെന്നും സിനിമയിൽ തിരക്കുണ്ടെന്നുമുള്ള നിലപാടിലാണ് ജഗദീഷ്. ഇക്കാര്യം സംസ്കാരിക വകുപ്പിനെ ജഗദീഷ് അറിയിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമാണ് ദീപു കരുണാകരൻ. 

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന മധുപാലും രാജിവെച്ചിരുന്നു. അതിനിടെ, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്തുള്ള കെ മധു രാജിവെച്ചിട്ടില്ല. യുഡിഎഫുമായി ബന്ധമുള്ള കെ മധു, സ്ഥാനം ഒഴിയുമോ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.