ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിൽ ഇടപെടാൻ സര്‍ക്കാര്‍. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാര്‍ശയിന്മേൽ സര്‍ക്കാരിൽ ചര്‍ച്ചകള്‍ തുടരുകയാണ്
തിരുവനന്തപുരം: ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിൽ ഇടപെടാൻ സര്‍ക്കാര്‍. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാര്‍ശയിന്മേൽ സര്‍ക്കാരിൽ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറാനും ബോര്‍ഡ് യോഗങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് നീക്കം.
തിരുവിതാംകൂർ ദേവസ്വം ഉള്‍പ്പെടെ ദേവസ്വങ്ങളിൽ സർക്കാർ നിയന്ത്രങ്ങള്‍ കുറവാണ്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണെങ്കിലും ദൈംനദിന പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും ബോർഡിനാണ് അധികാരം. സ്വർണപ്പാളി കടത്തൽ ഉള്‍പ്പെടെ ബോർഡ് എടുക്കുന്ന തീരുമാനങ്ങള്‍ വിവാദമാകുമ്പോള്‍ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ബോർഡുകളിൽ അഴിച്ചു പണിക്ക് സർക്കാർ ഒരുങ്ങുന്നത്. സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങള്‍ കൂട്ടാനും ബോർഡിലെ നിയമന രീതികളിൽ മാറ്റം കൊണ്ടുവരാനുമാണ് നീക്കം.
മലബാർ-ഗുരുവായൂർ-കൂടൽമാണിക്യം ദേവസ്വങ്ങളിൽ സർക്കാർ നോമിനിയായ ചീഫ് എക്സിക്യൂട്ടീവ് ഓഫീറോ/അഡ്മിനിസ്ട്രേറ്ററോ ആണ് ബോർഡ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. എന്നാൽ, കൊച്ചി- തിരുവിതാംകൂർ ദേവസ്വങ്ങളിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനെ ദേവസ്വം കമ്മീഷണറായി നിയമിക്കുന്നുണ്ടെങ്കിലും അധികാരങ്ങളില്ല. ബോർഡ് യോഗത്തിൽ പങ്കെടുക്കാനോ അഭിപ്രായം പറയാനോ അധികാരമില്ല. ബോർഡിലെ സ്ഥാനക്കയറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥനായ സെക്രട്ടറിക്ക് മാത്രമാണ് ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ കഴിയുന്നത്. ഈ സംവിധാനം മാറ്റി, കമ്മീഷണർക്ക് തന്നെ സെക്രട്ടറിയുടെ അധികാരങ്ങള്‍ നൽകുന്നത് ബോർഡിൻെറ പക്ഷപാതപരമായ തീരുമാനങ്ങളെ തിരുത്തുന്നതിന് സാധിക്കുന്നമെന്നാണ് ദേവസ്വം സെക്രട്ടറി സർക്കാരിന് നൽകിയിട്ടുള്ള ശുപാർശ. കളക്ടർ പദവി കഴിഞ്ഞ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കമ്മീഷണറാക്കുന്നത് ഭരണവും എകോപനവും കാര്യക്ഷമമാക്കുമെന്നാണ് ശുപാർശ. മാത്രമല്ല അസി. കമ്മീഷണർ-എൻജിനിയർ മുതലുള്ള ഉദ്യോഗസ്ഥരുടെ നിയമനം അച്ചടക്ക നടപടി എന്നിവ കമ്മീഷണറുടെ കീഴിൽ കൊണ്ടുവരണമെന്നാണ് ശുപാർശ.
മൂന്നു മാസത്തിലൊരിക്കൽ ദേവസ്വം കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന നിബന്ധന നടക്കുന്നില്ല. ദേവസ്വം വിജിലൻസ് ബോർഡിന് നൽകുന്ന റിപ്പോർട്ടുകള്‍ സർക്കാരിലേക്ക് നൽകണമെന്ന വ്യവസ്ഥയും കർശനമാക്കാനാണ് നീക്കം. റിപ്പോർട്ടുകളിൽ ബോർഡ് എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യവും കമ്മീഷണർ വഴി തേടാനും സർക്കാർ വ്യവസ്ഥ കൊണ്ടുവന്നേക്കും. ശബരിമല പോലെ പ്രധാന ക്ഷേത്രങ്ങളിലെ എക്സിക്യൂട്ടീവ് ഓഫീസർ പോലുള്ള നിയമനങ്ങളിൽ ഇൻ്റലിജൻസ്- വിജിലൻസ് മേധാവിമാരുടെ റിപ്പോർട്ട് കർശനമാക്കും. സ്പോണ്‍സർമാർ നൽകുന്ന പണം, തുടർ നടപടികള്‍ എന്നിവ സംബന്ധിച്ചും ബോർഡ് സർക്കാരിനെ അറിയിക്കണം. ടെൻഡറുകളെല്ലാം ഇ-ടെൻഡറാക്കണമെന്നും ബോർഡിൽ അഡ്മിനിസ്ടേറ്റീവ് ഓഫീസറായി ഡെപ്യൂട്ടി കളക്ടർ പദവിക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കുന്ന ഒരു തസ്തിക കൂടി സൃഷ്ടിക്കണമെന്നും ശുപാർശ ചെയ്യുന്നു. ദേവസ്വം മന്ത്രിയുടെ നിർദേശ പ്രകാരം തയാറാക്കിയ പുതിയ ശുപാർശകള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.



