ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ട്, സമ്മർദ്ദത്തിൽ ആയി പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങ്ങളിൽ പ്രതികരിക്കുന്നില്ല; ഗവർണർ വ്യക്തമാക്കി.
ദില്ലി: കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ( Arif Mohammad Khan). സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു. ബാഹ്യ ഇടപെടൽ (External Intervention) എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവർണറുടെ നിലപാട്.

ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ട്, സമ്മർദ്ദത്തിൽ ആയി പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങളിൽ പ്രതികരിക്കുന്നില്ല - ഗവർണർ വ്യക്തമാക്കി.
സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലെന്ന ഗവർണരുടെ വിമർശനത്തിന് വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാൻസലർ സ്ഥാനം സർക്കാർ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചാൻസലര്‍ പദവിയിൽ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ലെന്നാണ് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതിനാലാണ് മറുപടി പറഞ്ഞതെന്നാണ് വിശദീകരണം. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്‍റ് പരാമര്‍ശം ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമല്ലെന്നും രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറും മുഖ്യമന്ത്രിയും നേർക്കുനേർ
ഉന്നതവിദ്യഭ്യാസ രംഗത്തെ അമിതരാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പൊട്ടിത്തെറിച്ചത് സര്‍ക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നതവിദ്യാഭ്യാസമേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം ഇതോടെ വീണ്ടും സജീവചര്‍ച്ചയാകുകയാണ്. ചാന്‍സിലര്‍ പദവിയിലുള്ള ഗവര്‍ണര്‍ക്ക് തന്നെ മനസ് മടുത്തെങ്കില്‍ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം.
സര്‍വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയനേതാക്കളുടെയും ഉന്നതസ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കല്‍, കച്ചവടതാല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങി ഒരു കാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നമ്മുടെ സര്‍വകലാശാലകളില്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്‍റെ പോരായ്മയായിരുന്നു. ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തില്‍ തുടരുമ്പോഴാണ് പറയാവുന്നതിന്‍റെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവന്‍ തുറന്നടിക്കുന്നത്.
പൗരത്വപ്രതിഷേധത്തിന്‍റെ കാലത്ത് സര്‍ക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഗവര്‍ണര്‍ പിന്നീട് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നല്ല ബന്ധത്തിലായിരുന്നു. ജന്മദിന പരിപാടികള്‍ക്ക് വരെ ക്ലിഫ്ഹൗസിലെത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് സര്‍ക്കാരിനെതിരെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പരസ്യ പോരിലേക്കാണ് വിവാദം എത്തി നിൽക്കുന്നത്.
