എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന് ഗവർണറോട് എസ്എഫ്ഐ, മഹാരാജാസിൽ മത്സരം വരെ നടത്തി; നിരനിരയായി ഉയർന്ന് ബാനറുകൾ
ബാനർ എഴുത്ത് മത്സരം തന്നെ സംഘടിപ്പിച്ചാണ് എസ്എഫ്ഐ മഹാരാജാസ് യൂണിറ്റ്. ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ചാൻസലർ രാജാവല്ല, മനുസ്മൃതി ഭരണഘടനയല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബാനറുകളിൽ എഴുതിയിരുന്നത്.
![Governor vs SFI banner competition in maharajas college 100 plus banners in campuses btb Governor vs SFI banner competition in maharajas college 100 plus banners in campuses btb](https://static-ai.asianetnews.com/images/01hhz4s4wskcsv2nc9cprsmdks/sfi-maharajas_363x203xt.jpg)
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ക്യാമ്പസുകളിൽ നിരവധി ബാനറുകൾ ഉയർത്തി എസ്എഫ്ഐ. ബാനർ എഴുത്ത് മത്സരം തന്നെ സംഘടിപ്പിച്ചാണ് എസ്എഫ്ഐ മഹാരാജാസ് യൂണിറ്റ്. ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ചാൻസലർ രാജാവല്ല, മനുസ്മൃതി ഭരണഘടനയല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബാനറുകളിൽ എഴുതിയിരുന്നത്. അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെ സെമിനാറില്‍ പങ്കെടുത്ത് നേരെ കരിപ്പൂരിലെ വിമാനത്താവളത്തിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുകയായിരുന്നു.
നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ ഗവര്‍ണര്‍ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി സെമിനാറില്‍ പങ്കെടുത്തശേഷം ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി.
ദേശീയ പാത ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്. പ്രതിഷേധം ശക്തമായതോടെയാണ് ഗവര്‍ണര്‍ മുന്‍ നിശ്ചയിച്ചതില്‍ വ്യത്യസ്തമായി ഗവര്‍ണര്‍ നേരത്തെ മടങ്ങിയതെന്നാണ് സൂചന. അതേസമയം, നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഇല്ലാത്തതിനാലാണ് യാത്ര നേരത്തെയാക്കിയതെന്നാണ് രാജ്ഭവന്‍ അധികൃതര്‍ വിശദീകരിച്ചു.
ഗവര്‍ണര്‍ക്കെതിരായ സമരം വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നും സംസ്ഥാനത്തെ മറ്റു ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ വ്യക്തമാക്കി. രാജ്ഭവനിന് മുന്നിലും പ്രതിഷേധം തുടരും. സെമിനാറില്‍ പങ്കെടുത്ത ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്നു. ക്രമസമാധാന - സാമ്പത്തിക രംഗങ്ങളില്‍ കേരളം അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം