സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചു
ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിര്‍ന്ന പൗരൻമാര്‍ക്ക് അൻപത് ശതമാനം ഫീസിളവ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു.
വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ് തീരുമാനിച്ചത്.
താമരശ്ശേരി ചുരം ചലഞ്ച് സംഘടിപ്പിച്ചു
കോഴിക്കോട്: കാലിക്കറ്റ് ബൈക്കേഴ്സ് ക്ളബും കോഴിക്കോട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് താമരശേരി ചുരം ചലഞ്ച് സംഘടിപ്പിച്ചു.മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഫ്ലാഗ് ഓഫ് ചെയ്തു.കര്‍ണ്ണാടക, തമിഴ്നാട്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 15 ഓളം പേര്‍ ചലഞ്ചില്‍ പങ്കെടുത്തു. വയനാട് ജില്ല അതിര്‍ത്തി വരെയായിരുന്നു ചലഞ്ച്. ഒരു മണിക്കൂര്‍ നാല്‍പ്പത്തിയെട്ട് മിനിറ്റ് കൊണ്ട് ചലഞ്ച് പൂര്‍ത്തിയാക്കിയ എറണാകുളം സ്വദേശി ശ്രീനാഥ് ചാമ്പ്യനായി. കഴിഞ്ഞ തവണയും ശ്രീനാഥിനായിരുന്നു ഒന്നാം സ്ഥാനം.ഹിമാചല്‍ പ്രദേശ് സ്വദേശി ഷൗര്യക്കാണ് രണ്ടാം സ്ഥാനം.സുദേവ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കാലിക്കറ്റേ ബൈക്കേഴ്സ് ക്ലബ് വയനാട് ലക്കിടിയില്‍ വെച്ച് സമ്മാനം നല്‍കി.