പള്ളിത്തർക്കം: പിറവത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ
പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ പിറവത്ത് ഹർത്താൽ നടത്തുമെന്ന് യാക്കോബായ സഭ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.
പിറവം: യാക്കോബായ സഭ പിറവത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടന്ന പൊലീസ് നടപടിയിൽ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന പ്രതിഷേധക്കാര്‍, അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിശ്വാസികൾ കുറച്ച് നേരം പ്രതിരോധിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് വൈകാരികമായി വിശ്വാസികൾ പള്ളിയിൽ നിന്ന് ഇറങ്ങി.
വിശ്വാസികൾ ഇറങ്ങിയതോടെ പിറവം സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. കോടതി വിധിപ്രകാരം ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് പിറവം പളളിയിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കുന്നതിൽ നിയമോപദേശം തേടിയശേഷം തുടർ നടപടി എടുക്കുമെന്നും കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.