ആർക്കെതിരെയും പരാതിയില്ല, കേസ് തുടരില്ലെന്ന് യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി
കോളേജിൽ പഠനം നല്ല രീതിയിൽ കൊണ്ട് പോവാൻ സാധിച്ചില്ല, പഠനത്തെക്കാൾ കൂടുതൽ മറ്റ് പരിപാടികളാണ് നടക്കുന്നത്. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി
തിരുവനന്തപുരം: ആർക്കെതിരെയും പരാതിയില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനി. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നൽകി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജിൽ പഠനം നല്ല രീതിയിൽ കൊണ്ട് പോവാൻ സാധിച്ചില്ല, പഠനത്തെക്കാൾ കൂടുതൽ മറ്റ് പരിപാടികളാണ് നടക്കുന്നത്.
അധ്യയന ദിവസങ്ങൾ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു . അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയിയെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് വിശദമാക്കിയിരുന്നു.
പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ തടഞ്ഞു നിർത്തി ചീത്ത വിളിച്ചുവെന്നും എസ് എഫ് ഐ പ്രവർത്തകർ ശരീരത്തിൽ പിടിച്ചു തടഞ്ഞു നിർത്തിയെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണക്കു കാരണക്കാർ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുമെന്നും പെൺകുട്ടി കുറിപ്പില്‍ ആരോപിച്ചിരുന്നു.