മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; അന്വേഷണം വേണമെന്ന് കോടതി, മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‍കരിക്കാനും നിര്‍ദ്ദേശം
സംഭവത്തില്‍ പൊലീസുകാരുടെ പങ്കും അന്വേഷിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം.
കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പൊലീസുകാരുടെ പങ്കും അന്വേഷിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ സാഹചര്യവും അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട മണിവാസകത്തിന്‍റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചത്. കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‍കരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.
Read Also: മാവോയിസ്റ്റുകൾ എകെ 47 കൊണ്ട് വെടിവച്ചെന്ന് സര്‍ക്കാര്‍; മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈക്കോടതി
നിബന്ധനകളോടു കൂടി മൃതദേഹങ്ങള്‍ സംസ്‍കരിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ പൊലീസിന്‍റെ അന്വേഷണമായിരിക്കും നടക്കുക. സ്വതന്ത്ര അന്വേഷണമാകും നടക്കുക. അതില്‍ ബന്ധുക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരാതിയുണ്ടായാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.
Read Also: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരെ പ്രതിയാക്കി കേസന്വേഷിക്കുന്നതിനെതിരെ ബന്ധുക്കൾ