എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകാൻ സാധ്യതെയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച വ്യക്തമാക്കിയത്. ജൂൺ 3,5, 6 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ആറാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 04/06/2022 ൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട്. 05/06/2022 ൽ പത്തനംതിട്ട, ഇടുക്കി ജില്ലയിലും 06/06/2022 ൽ ഇടുക്കി ജില്ലയിലുമാണ് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് നിന്ന് ഇന്ന് (03-06-2022) മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിച്ചിട്ടുണ്ട്.

പുലർച്ചെ യുവതിയെ ലോറി ഇടിച്ചു, ഇറങ്ങി നോക്കിയ ശേഷം കടന്നു കളഞ്ഞു; നിസ്കാരം കഴിഞ്ഞിറങ്ങിയ ഉസ്താദ് രക്ഷകനായി

അതേസമയം ജൂൺ ആദ്യ ആഴ്ച ( ജൂൺ 3- 9 ) തെക്കൻ കേരളത്തിൽ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ കാലയളവിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. മറ്റുള്ള ജില്ലകളിൽ ആദ്യ സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത. രണ്ടാമത്തെ ആഴ്ചയിൽ ( ജൂൺ 10-16) എല്ലാ ജില്ലകളിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനമുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 03-06-2022 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

03-06-2022 : കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക്-കിഴക്കൻ അറബിക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04-06-2022 : തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ വിളിച്ച ഉന്നതതല യോഗം