കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്
തിരുവനന്തരപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യത തുടരുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് (ജുലൈ 20) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മീൻപിടിത്തതിനുള്ള വിലക്ക് തുടരുകയാണ്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുക്കണമെന്നും അധികൃതർ നിർദേശിച്ചു.
കാസർകോട് ജില്ലയിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഉൾപ്പെടെ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍കോട് കനത്ത മഴ തുടരുകയാണ്. കാസർകോട് ചട്ടഞ്ചാലിൽ കനത്ത മഴയിൽ വീടിനു ഭീഷണിയായി മണ്ണിടിഞ്ഞു. മാച്ചിപ്പുറത്തെ രവീന്ദ്രന്‍റെ വീടിനോട് ചേർന്നുള്ള മൺതിട്ടയാണ് ഇടിഞ്ഞത്. വീട്ടുകാരോട് മാറി താമസിക്കാൻ അധികൃതർ നിർദേശിച്ചു.
കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാൽ തൊടുപുഴയിലെ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ സാഹചര്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മഴയും മൂലമറ്റം പവർഹൗസിൽ നിന്നുള്ള നീരൊഴുക്കും കാരണമാണ് മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളത്.
ആവശ്യമെങ്കിൽ ഷട്ടറുകൾ 200 സെൻറീമീറ്റർ വരെ ഉയർത്തിയേക്കും. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിൽ ഇറങ്ങുന്നത് നിർബന്ധമായി ഒഴിവാക്കണമെന്നും നിർദ്ദേശം.


