ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി; പരിശോധന കര്‍ശനമാകും
ഹെൽമറ്റില്ലാതെയും സീറ്റ് ബൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്കുള്ള 500 രൂപയാണ് പിഴയായി സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ആദ്യഘട്ടത്തിൽ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.
കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെൽമറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകുമെന്നാണ് വ്യക്തമാകുന്നത്.
ഹെൽമറ്റില്ലാതെയും സീറ്റ് ബൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്കുള്ള 500 രൂപയാണ് പിഴയായി സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരമായി ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. കടയ്ക്കലിൽ ഹെൽമറ്റ് വേട്ടയ്ക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ കൂടിയാണ് കർശനപരിശോധനയില്‍ സാവകാശമുണ്ടാകുന്നത്. വാഹനങ്ങൾ പിൻതുടർന്ന് പരിശോധന നടത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.