മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രോസിക്യൂഷൻ അനുമതി തീരുമാനം അറിയിക്കാത്തതിൽ ഹൈക്കോടതി വിമർശിച്ചു. നാളെ ഹാജരാകാനും നിർദേശം.

കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷൻ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് വിമർശനം. അഡീഷണൽ ചീഫ് സെക്രട്ടറിയോട് നാളെ ഹാജരാകാൻ കോടതി നിർദേശം നൽകി. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹാജരാവേണ്ടത്. രണ്ടാഴ്ച സാവകാശം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

നേരത്തെ കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ കോടതിയിൽ ഹാജരായിരുന്നു. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയെന്നും പ്രോസിക്യൂഷൻ അനുമതിക്കായി നൽകിയിട്ടുണ്ടെന്നും എസ്പി കോടതിയെ അറിയിച്ചിരുന്നു.

ചില കേസുകളിൽ പിന്നാക്ക വിഭാഗത്തിൽപെട്ട ഉദ്യോഗസ്ഥർ പ്രതികളായതിനാൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത്. ഈ സാഹചര്യത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് നേരിട്ട് ഹാജരായി പ്രോസിക്യൂഷൻ അനുമതി വൈകുന്നതിനുള്ള കാരണം അറിയിക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം.