പട്ടാമ്പി നഗരസഭാ കൗൺസിലർമാർക്ക് കൂട്ട അയോഗ്യതയില്ല; തെര. കമ്മീഷൻ നടപടിക്ക് ഹൈക്കോടതി സ്റ്റേ
സിപിഎം കൗൺസിലർ കെ സി ഗിരീഷ് നൽകിയ പരാതിയിലായിരുന്നു ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തത്. അഗങ്ങൾ കൂട്ടത്തോടെ അയോഗ്യരായതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരുന്നു.
കൊച്ചി: പട്ടാമ്പി നഗരസഭയിലെ 17 കൗൺസിലർമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം നൽകിയില്ലെന്ന് കാണിച്ച് അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കാണ് സ്റ്റേ.
പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മഷൻ അയോഗ്യരാക്കിയിരുന്നത്. അയോഗ്യത കൽപ്പിച്ച മറ്റ് ഏഴുപേരും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സിപിഎം കൗൺസിലർ കെ.സി ഗിരീഷ് നൽകിയ പരാതിയിലായിരുന്നു ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തത്. അഗങ്ങൾ കൂട്ടത്തോടെ അയോഗ്യരായതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളിൽ സ്വത്തു വിവര കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ലംഘിച്ച കോൺഗ്രസ്സിന്‍റെ അഞ്ച് കൗണ്‍സിലർമാരും ലീഗിലെ പത്ത് കൗണ്‍സിലർമാരും എൽഡിഎഫിലെ ആറ് കൗണ്‍സിലർമാരും ബിജെപിയുടെ മൂന്ന് കൗണ്‍സിലർമാരും ഉൾപ്പടെ ഇരുപത്തി നാലു പേരാണ് ആയോഗ്യരായത്.