'രഹസ്യമൊഴി പൊതുരേഖയല്ല' സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തളളി
മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം
കൊച്ചി:സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം.എന്നാൽ രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലോടെയാണ് സരിതയുടെ ഹര്‍ജി തള്ളിയത്.
കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് നൽകും? ആവശ്യപ്പെടാൻ എന്തവകാശം - സരിതയോട് ഹൈക്കോടതി
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി കേസ് പരിഗണിക്കുന്ന വേളയില്‍ ചോദിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെനാണ് ഹൈക്കോടതി ചോദിച്ചത്.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നല്‍കാന്‍ ഇഡി തയ്യാറെടുക്കുകയാണ്. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്ന് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.. സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്.
അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജതെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്.
അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു". കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.