സിപിഎം കോട്ടയായ പയ്യന്നൂരിൽ ചരിത്രത്തിലാദ്യമായി യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിക്ക് വിജയം. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം നേരിട്ട സിറ്റിങ് എംഎൽഎ ടിഐ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണൻ 6969 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അട്ടിമറി വിജയം നേടിയത്. ഈ പരാജയം സിപിഎമ്മിന് മണ്ഡലത്തിൽ കനത്ത തിരിച്ചടിയായി.

കണ്ണൂ‍ർ: സംസ്ഥാനത്ത് ഏറെ ചർച്ചയായ മണ്ഡലമാണ് പയ്യന്നൂർ. സിറ്റിങ് എംഎൽഎ മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപിച്ച് പാർട്ടിയിൽനിന്ന് പുറത്തുപോയ വി വികുഞ്ഞികൃഷ്ണൻ മത്സര രം​ഗത്തേക്ക് ഇറങ്ങിയതോടെയാണ് പയ്യന്നൂർ മണ്ഡലം ചർച്ചയായത്. പാർട്ടി കോട്ട എന്ന് അറിയപ്പെടുന്ന പയ്യന്നൂരിൽ ഇപ്രാവശ്യം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ചിരിത്രത്തിലാദ്യമായാണ് പയ്യന്നൂരിൽ യുഡിഎഫ് വിജയിക്കുന്നത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കു‍ഞ്ഞികൃഷ്ണൻ 7487 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വി കുഞ്ഞികൃഷ്ണന് 76640 വോട്ടുകളാണ് ആകെ ലഭിച്ചത്. ടിഐ മധുസൂദനന് 69153 വോട്ടുകളാണ് ലഭിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടിഐ മധുസൂദനന് 93695 വോട്ടുകളായിരുന്നു ലഭിച്ചത്. ബിജെപി സ്ഥാനാർഥി എപി ഗംഗാധരന് 8432 വോട്ടുകളാണ് ലഭിച്ചത്. 

അഴിമതി ആരോപണം നേരിടുന്ന ടിഐ മധുസൂദനനേറ്റ തിരിച്ചടിയാണ് മണ്ഡലത്തിൽ കണ്ടത്. കോൺ​ഗ്രസ് കാറ്റ് വീശുമ്പോൾ പോലും ഉലയാത്ത മണ്ഡലമാണ് പയ്യന്നൂർ. ഇപ്രാവശ്യത്തേത് സിപിഎമ്മിൻ്റെ അഭിമാന പോരാട്ടമായിരുന്നു. ഈ പരാജയത്തിൽ പാർട്ടി എങ്ങിനെ പ്രതികരിക്കുമെന്ന് കണ്ടറിയാം.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ ആകെ 187914 പേർ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു, അതിൽ 90406 പുരുഷന്മാരും 97505 സ്ത്രീകളും 3 പേർ മറ്റുള്ളവരുമാണ്. വി കുഞ്ഞികൃഷ്‍ണന് വെള്ളൂർ, കോറോം കരിവെള്ളൂർ, പെരിങ്ങോം അടക്കമുള്ള സ്ഥലങ്ങളിൽ നല്ല പിന്തണയുണ്ട്. അത് മാത്രമല്ല കോൺ​ഗ്രസ് കോട്ടകളിലെ വോട്ടുകളും വി കുഞ്ഞികൃഷ്ണന് ലഭിച്ചു എന്നു തന്നെ മനസിലാക്കേണ്ടി വരും.

ആദ്യ റൗണ്ട് വോട്ട് എണ്ണുമ്പോൾ ടിഐ മധുസുദനനായിരുന്നു ലീഡ്. ടിഐ മധുസുദനന് 6932 വോട്ടുകളും വി കുഞ്ഞികൃഷ്ണന് 4524 വോട്ടുകളുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ നാലാം റൗണ്ട് എണ്ണി കഴിയുമ്പോഴേക്കും വി കുഞ്ഞികൃഷ്ണൻ ലീഡ് നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്. അഞ്ചാം റൗണ്ട് എണ്ണി കഴിയുമ്പോൾ ലീഡ് നില മറിഞ്ഞു. ടിഐ മധുസുദനൻ ചെറിയ ലീഡുമായി മുന്നോട്ടു പോകുന്ന അവസ്ഥയായിരുന്നു. ആറ് മുതൽ പത്ത് വരെയുള്ള റൗണ്ടുകളിൽ വി കുഞ്ഞികൃഷ്ണൻ ലീഡ് നേടി മുന്നോട്ട് പോകുന്ന അവസ്ഥയായിരുന്നു. പതിനൊന്നാം റൗണ്ട് വോട്ടെണ്ണി കഴിയുമ്പോൾ വീണ്ടും ടിഐ മധുസൂദനൻ ലീഡ് നില ഉയർത്തുകയായിരുന്നു. പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണി കഴിയുമ്പോൾ വി കുഞ്ഞികൃഷ്ണന് അനുകൂലമായി.

ചരിത്രം

കരിവെള്ളൂർ സമരസേനാനിയും സിപിഎം നേതാവുമായ എവി കുഞ്ഞമ്പുവാണ് ആദ്യമായി പയ്യന്നൂരിൽനിന്ന് നിയമസഭയിലെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യ ഷേണായിയും എംവി രാഘവനും പിണറായി വിജയനും പികെ ശ്രീമതിയെയും പോലുള്ള പ്രമുഖർ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് പയ്യന്നൂർ.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടിഐ മധുസുദനൻ 49,780 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് പയ്യന്നൂർ. 93695 വോട്ടുകളായിരുന്നു നേടിയരുന്നത്. മൊത്തം വോട്ടുകളില്‍ 62.49% വോട്ടുകൾ നേടിയാണ് ടിഐ മധുസൂദനൻ 2021ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. കോൺ​ഗ്രസിൻ്റെ എം പ്രദീപ് കുമാർ 43,915 വോട്ടുകളായിരുന്നു നേടിയിരുന്നത്. ബിജെപി സ്ഥാനാർഥി അഡ്വ. കെകെ ശ്രീധരൻ 11308 വോട്ടുകളും നേടിയിരുന്നു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി സി കൃഷ്ണൻ 83,226 വോട്ടുകളായിരുന്നു നേടിയിരുന്നത്. കോൺ​ഗ്രസ് സ്ഥാനാർഥി സാജിദ് മവ്വൽ 42,963 വോട്ടുകളും നേടിയിരുന്നു. 40,263 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് സി കൃഷ്ണൻ വിജയിച്ചത്. ബിജെപിക്ക് 15,341 വോട്ടുകളും ലഭിച്ചിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 32,124 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സി കൃഷ്ണൻ വിജയിച്ചു കയറിയത്. 2001ലും 2006ലും പികെ ശ്രീമതി ടീച്ചറായിരുന്നു സിപിഎമ്മിന്റെ സ്ഥാനാർഥി. 2001ൽ 73233 വോട്ടുകള്‍ നേടിയാണ് പികെ ശ്രീമതി പയ്യന്നൂരിൽനിന്നും വിജയിച്ചു കയറിയത്.

ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സിപിഎം സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ട് കൂടുന്നതോ അല്ലെങ്കിൽ ചെറിയ വ്യത്യാസത്തിൽ വോട്ട് നിലനിർത്തുന്നതോ ആണ് കാണാൻ സാധിക്കുക. എന്നാൽ ഇത്തവണ ടിഐ മധുസൂദനനെതിരെയുള്ള ഫണ്ട് തട്ടിപ്പ് വിവാദം പയ്യന്നൂരിലെ സിപിഎമ്മിന് വലിയ തിരിച്ചടി തന്നെയാണ് നൽകിയിരിക്കുന്നത്.