കഴക്കൂട്ടത്ത് ഓട്ടോയ്ക്ക് വഴി കൊടുത്തില്ലെന്ന തർക്കത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരായ യുവാവിനും യുവതിക്കും ക്രൂരമർദ്ദനമേറ്റു. കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ജീവനക്കാർ പരാതി നൽകി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഓട്ടോയ്ക്ക് വഴി കൊടുത്തില്ല എന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. മർദ്ദനത്തിൽ ഹോട്ടൽ ജീവനക്കാരായ യുവാവിനും യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി ദിവ്യ (33) എന്നിവർക്കാണ് പരിക്കേറ്റത്. തറയോട് കൊണ്ടുള്ള അടിയിൽ അഭിയുടെ തലയ്ക്ക് പെട്ടലുണ്ട്. ചവിട്ടേറ്റ് മറിഞ്ഞുവീണ യുവതിയെ വീണ്ടും മർദ്ദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വൈകുന്നേരം ആറരയോടെ ദേശീയപാതയോരത്തെ അൽസാജ് ഹോട്ടലിന് മുന്നിലാണ് ആക്രമണം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതേ ഹോട്ടലിലെ ജീവനക്കാർ പോയ വഴിയിൽ എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹി ഷാജിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് ഹോട്ടൽ ജീവനക്കാരുടെ പരാതി. കഴക്കൂട്ടം അൽസാജ് ഹോട്ടലിലെ ജീവനക്കാരാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതി നൽകി. എന്നാൽ ജീവനക്കാർ തങ്ങളെയാണ് മർദ്ദിച്ചത് എന്ന് ആരോപിച്ച് ഷാജി ഉൾപ്പെടെ രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണമാരംഭിച്ചു.