ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
ആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കേകരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എഎൻ കോളനിയിൽ അരുൺ എന്നയാളെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധത്തിലാണ് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. കേസിലെ മറ്റു പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്‌പി മുകേഷിന്‍റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം ജെ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ വിപിൻദാസ്, എൻ എസ് വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



