കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു
കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശൻ്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോൾ കുഴിയിലേക്ക് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശൻ്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോൾ കുഴിയിലേക്ക് വീഴുകയായിരുന്നു. രണ്ട് കണങ്കാലുകളും ഒടിഞ്ഞു. രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുമെന്നാണ് കോർപ്പറഷന്‍റെ വിശദീകരണം.
തയ്യൽക്കാരിയായ പ്രമീള ജോലിക്ക് പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണ്. പരാതി നൽകിയിട്ടും കൊച്ചി കോർപ്പറേഷൻ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പ്രമീളയുടെ പരാതി. വെള്ളക്കുഴി കാണാവുന്ന വിധത്തിലായിരുന്നിവെന്ന് പ്രമീള പറയുന്നു. ഈ ഭാഗത്ത് ഇത്തരം അപകടങ്ങൾ സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. പ്രമീള വീണ കുഴി താൽക്കാലികമായി കല്ല് വെച്ച് അടച്ചിരിക്കുകയാണ് അടുത്തുള്ള പെട്ടിക്കടക്കാരൻ. ഈ റോഡിൽ ഓടയിലേക്ക് വെളളം പോകാനായി ഇത്തരത്തിൽ വേറേയും കുഴികളുണ്ട്.
ഹൈക്കോടതിയ്ക്ക് സമീപത്തെ എബ്രഹാം മാടയ്ക്കൽ റോഡിൽ പ്രമീളയെ വീഴ്ത്തിയ പോലുള്ള അകപടക്കെണികളേറെയുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായ അപകടത്തിന് പിന്നാലെ പ്രമീള പരാതി നൽകിയെങ്കിലും കോർപ്പറേഷൻ തിരിഞ്ഞ് നോക്കിയില്ല. ഒടുക്കം രൂക്ഷ വിമർശനം ഉയർന്നതോടെ കോർപ്പറേഷൻ അനങ്ങി. അപ്പോഴും പരസ്പരം പഴിചാരുന്നതല്ലാതെ ആര് കുഴി മൂടും എന്ന ചോദ്യമാണ് ബാക്കി. അതിന് ഇനി ഒരാളുടെ ജീവൻ നഷ്ടപ്പെടണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Also Read: റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവം; തിരിഞ്ഞുനോക്കാതെ അധികൃതർ
കൊച്ചിയിലെ വെളളക്കെട്ടിനെതിരെ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. പ്രശ്‍നം പരിഹരിക്കാൻ നഗരസഭയ്ക്ക് കഴിയില്ലെങ്കിൽ ജില്ലാ കളക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിൾ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. കോടികൾ മുടക്കി ഓപ്പറേഷൻ ബ്രേക് ത്രൂ ആദ്യഘട്ടം നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസം നഗരം വീണ്ടും വെളളക്കെട്ടിൽ മുങ്ങിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.