ലോകകപ്പ് ഫുട്ബോൾ ഫൈനലിന് സംസ്ഥാനത്ത് സർക്കാർ അവധി പ്രഖ്യാപിച്ചത് പഴയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകാൻ മുഖ്യമന്ത്രി വിസമ്മതിച്ച സംഭവം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദം. ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നൽകിയ മുഖ്യമന്ത്രി സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചിൽ. മുഖ്യമന്ത്രി പറഞ്ഞ രഹസ്യം വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധമാണ് അന്ന് ഉയർന്നത്.
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വിവാദം വീണ്ടും ചർച്ചയായത്. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട് നിയോജക മണ്ഡലത്തിൽ പ്രാദേശിക അവധി കൊടുക്കണം എന്ന് നിയമസഭയിൽ ആവശ്യപ്പെട്ട എംഎൽഎയെ പരിപാവനമായ നിയമനിർമ്മാണ സഭയിൽ വെച്ച് തന്നെ ആക്ഷേപിച്ച മുഖ്യൻ ഭരിക്കുന്ന നാട്ടിൽ ഫുട്ബോൾ കളി കാണാൻ കേരളമോട്ടാകെ അവധി എന്നാണ് ഒരാൾ കുറിച്ചത്. കുട്ടനാടിന്‍റെ വള്ളംകളിക്ക് ഇല്ലാത്ത പരിഗണനയാണ് വേൾഡ് കപ്പിനെന്നും ഒരുപാട് പേര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.


