ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു, 5 മണി വരെ 65000 പേർ പതിനെട്ടാം പടി ചവിട്ടി
ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്
![Huge rush of pilgrims at Sabarimala temple today december 16 latest news 65 k visit hill temple today asd Huge rush of pilgrims at Sabarimala temple today december 16 latest news 65 k visit hill temple today asd](https://static-ai.asianetnews.com/images/01hhra5w02y71fzf9gn4njfqph/sabarimala-_363x203xt.jpg)
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ പ്രവാഹം. അവധി ദിവസമായ ശനിയാഴ്ച ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 5 മണിവരെ 65000 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. പുലർച്ചെ മുതൽ തന്നെ ശബരിമലയിൽ ഇന്ന് വലിയ ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ഒരു മണി മുതൽ രാവിലെ ആറര മണി വരെയുള്ള സമയത്ത് തന്നെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നായിരുന്നു കണക്ക്. ശേഷവും ഭക്തജന പ്രവാഹം തുടരകുയാണ്. ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി.
ഇന്നലെ രാത്രി 12 മണി വരെ 84,793 പേർ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയിൽ തിരക്കായതോടെ സത്രം - പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നാളെ ഞായറാഴ്ടയും വലിയ തിരക്കായിരിക്കും ശബരിമലയിൽ അനുഭവപ്പെടുകയെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വർഷത്തില് 15 ലക്ഷത്തോളം ഭക്തർ തെലങ്കാന ആന്ധ്രപ്രദേശ് എന്നിവിടങ്ങളില് നിന്നും വരുന്നവരാണ്, അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. തെലങ്കാന ബി ജെ പി അധ്യക്ഷൻ കൂടിയാണ് സാംസ്കാരിക - ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്ഡി. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവരും ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം കേരളത്തിന് മുന്നിൽ വച്ചിരുന്നു. എല്ലാ സൗകര്യങ്ങളും കേരളം ഉറപ്പുനൽകുന്നുവെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി.