ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. സഞ്ജുവിൻ്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസൺ ബി ജെ പി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഞ്ജു സാംസണിന്‍റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. എനിക്കറിയില്ല, ആരും എന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ സ്ഥാനാർഥി നിർണ്ണയം ഉടൻ പൂർത്തിയാക്കുമെന്നും സംസ്ഥാൻ അധ്യക്ഷൻ വ്യക്തമാക്കി. പല മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ നേരത്തെ തന്നെ ബി ജെ പി തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നേമത്ത് താൻ തന്നെയായിരിക്കും ബി ജെ പി സ്ഥാനാർഥിയെന്ന് രാജീവ് ചന്ദ്രശേഖർ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടത്ത് വി മുരളീധരനും താത്പര്യം പരസ്യമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം ടി രമേശ് തുടങ്ങിയ നേതാക്കളെല്ലാം ഇത്തവണ കളത്തിലുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്.
തന്ത്രിയെ സംരക്ഷിക്കില്ല
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, തന്ത്രിയെ ജയിലിട്ടപ്പോൾ മന്ത്രി വീട്ടിലിരിക്കുന്നുവെന്നും വിമർശിച്ചു. ആചാരലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായിയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധിയുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ഫോട്ടോയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് വിബി ജി റാംജി സമരം നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയയുടെ വോട്ടർ ആണോ. പിന്നെ എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയയെ കണ്ടതെന്നതിന് കോൺഗ്രസ് നേതൃത്വം മറുപടി നൽകണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
'കോൺഗ്രസ് നാണമില്ലാത്ത പാർട്ടി'
കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 2014 ലും 2019 ലും 2024 ലും കോൺഗ്രസ് പ്രചരിപ്പിച്ച നുണകൾ ബി ജെ പി പൊളിച്ചാണ് ബി ജെ പി അധികാരത്തിലേറിയത്. ഇപ്പോൾ വിബി ജി റാംജി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുമെന്ന പ്രചാരണവും രാജ്യത്ത് പൊളിയുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കായി യു പി എ കാലത്ത് നൽകിയത് 2.35 ലക്ഷം കോടി മാത്രമാണ്. മോദി സർക്കാർ പത്ത് വർഷം കൊണ്ട് 7.83 ലക്ഷം കോടി നൽകി. തൊഴിൽ ദിനങ്ങളുടെ കാര്യത്തിൽ യു പി എ നൽകിയത് 100 ആയിരുന്നെങ്കിൽ മോദി സർക്കാർ നൽകുന്നത് 125 ദിനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ബി ജെ പിക്കെതിരെ സി പി എമ്മും കോൺഗ്രസും നുണ പ്രചരിപ്പിക്കുകയാണ്. കേന്ദ്രസഹായം കിട്ടുന്നില്ലെന്ന സി പി എം അജണ്ട പൊളിഞ്ഞെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. പണം തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തുന്നാണ് മോദി സർക്കാരിന്‍റെ പദ്ധതി. അതുകൊണ്ട് തന്നെ ഈ പദ്ധതിയെ അട്ടിമറിക്കാൻ ഇനി ആർക്കും കഴിയില്ല. നേരത്തെ 14% കാർഡുകൾ വ്യാജമായിരുന്നു. കേരളത്തിൽ 1000 കോടിയുടെ വ്യാജ പ്രോജക്റ്റുകൾ കണ്ടെത്തി. ജിയോ ടാഗിംഗ് അടക്കം ഏർപ്പെടുത്തുമ്പോൾ ഇനി തട്ടിപ്പ് നടക്കില്ല. പാവങ്ങളുടെ പേരിൽ പദ്ധതികളുണ്ടാക്കി പണം കീശയിലാക്കുന്ന പരിപാടി നടക്കില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.


