ഒരു ഉപഭോക്താവ് നൽകിയ പരാതി പ്രകാരമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വൈദ്യുതി ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. 

കൊല്ലം: വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന ബിൽ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. ഇലക്ട്രിസിറ്റി ബോർഡ് കമ്പ്യൂട്ടർ വഴി പ്രിന്റ് ചെയ്ത് നൽകുന്ന ബില്ലിലെ അക്ഷരങ്ങൾ വളരെ വേഗം മാഞ്ഞു പോകുന്നതായി ആരോപിച്ച് പെരുമൺ സ്വദേശി ഡി. ദേബാർ എന്നയാൾ സമർപ്പിച്ച പരാതിയിലാണ് നടപടി. കെഎസ്ഇബി ഓഫീസിലെ കൗണ്ടറുകളിൽ നേരിട്ട് പണം അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം 75 ശതമാനം വൈദ്യുതി ഉപഭോക്താക്കളും പണമടയ്ക്കാൻ ഓൺലൈൻ സേവനങ്ങളാണ് ആശ്രയിക്കുന്നതെന്ന് ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന റാങ്കിംഗിൽ ഓൺലൈൻ പണമിടപാടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഓൺലൈൻ ഇടപാട് പുനഃപരിശോധിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ കമ്മീഷൻ ഇടപെട്ടില്ല.

അതേസമയം കമ്പ്യൂട്ടർ ബില്ലുകൾ മാഞ്ഞുപോകുന്നത് സംബന്ധിച്ച പരാതിക്കാരന്റെ ആരോപണം ഗൗരവതരമാണെന്ന് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യം വൈദ്യുതി ബോർഡ് ഗൗരവമായെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറിക്കാണ് മനുഷ്യാവകാശ കമ്മീഷൻ കമ്മീഷൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം