സാമൂഹിക വ്യാപനത്തിന്‍റെ സൂചനകളുണ്ടെന്നും  പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു .

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്‍റെ സൂചനകള്‍ ഉണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐഎംഎയുടെ ആവശ്യം. സാമൂഹിക വ്യാപനത്തിന്‍റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു . സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികില്‍സ ലഭ്യമാക്കണം. കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികില്‍സ കൂടി ഉറപ്പാക്കണമെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മുംബൈയിൽ നിന്നെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 27ന് മരിച്ച ഇദ്ദേഹത്തിന് മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹമടക്കം ശാരീരിക അവശതകളുണ്ടായിരുന്ന ഇദ്ദേഹത്തെ മുംബൈയിൽ നിന്നെത്തിയ ഉടനെ നേരിട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനാൽ കൊവിഡ് ഒപിയിൽ നിന്നും നേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു മണിക്കൂറിനകം മരണം സംഭവിച്ചുവെന്നാണ് അധികൃതർ അറിയിക്കുന്നത്. മരണാനന്തരം എടുത്ത സ്രവ പരിശോധനാ ഫലം ഇന്നലെ രാത്രിയാണ് ലഭിച്ചത്. മറ്റ് നടപടിക്രമങ്ങളെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നതിനാൽ സമ്പർക്ക ആശങ്കയില്ല. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ നിലവിൽത്തന്നെ നിരീക്ഷണത്തിലുമാണ്.