കത്വ ഫണ്ട് വിവാദം; സുബൈറിൻ്റെ രാജി യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ; ലീഗിനെതിരെ വീണ്ടും ആരോപണവുമായി ഐഎൻഎൽ
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിൻ്റെ രാജി യൂത്ത് ലീഗും മുസ്ലീം ലീഗും മുഖം രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സുബൈറിൻ്റെ രാജിയിലൂടെ യഥാർത്ഥ പ്രതി പി കെ ഫിറോസിനെ ലീഗ് രക്ഷിക്കാൻ ശ്രമിക്കുകയാണ്.
കോഴിക്കോട്: കത്വ ഫണ്ട് വിഷയത്തിൽ യൂത്ത് ലീഗിനെതിരെ വീണ്ടും ആരോപണവുമായി ഐഎൻഎൽ. യൂത്ത് ലീഗ് നേതാക്കൾ പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് ഐഎൻഎൽ ആരോപിച്ചു. ഫണ്ടായി 69,51,155 രൂപ കിട്ടിയതായി ബാങ്ക് രേഖകളിൽ നിന്ന് വ്യക്തമാണെന്ന് ഐ എൻ എൽ നേതാവ് എൻ.കെ. അബ്ദുൾ അസീസ് പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിൻ്റെ രാജി യൂത്ത് ലീഗും മുസ്ലീം ലീഗും മുഖം രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സുബൈറിൻ്റെ രാജിയിലൂടെ യഥാർത്ഥ പ്രതി പി കെ ഫിറോസിനെ ലീഗ് രക്ഷിക്കാൻ ശ്രമിക്കുകയാണ്. കത്വ ഫണ്ടിന്റേതായി യൂത്ത് ലീഗ് അവതരിപ്പിച്ച കണക്കുകൾ വ്യാജമാണ്. യൂത്ത് ലീഗ് അവതരിപ്പിച്ച കണക്കിൽ കൂടുതൽ പണം അക്കൗണ്ടിൽ വന്നിട്ടുണ്ട്. ഇല്ലെന്ന് തെളിയിക്കാൻ യൂത്ത് ലീഗിന് കഴിയുമോ ? ഇക്കാര്യത്തിൽ വെല്ലുവിളി ഏറ്റെടുക്കാനാവുമോ? കത്വ പെൺകുട്ടിയുടെ പിതാവിന് പണം നൽകിയതായി ബാങ്ക് രേഖകളിൽ കാണുന്നില്ല. രോഹിത് വെമുലയുടെ അമ്മക്ക് ഈ ഫണ്ടിൽ നിന്ന് പണം നൽകി .ഇത് ഫണ്ട് വകമാറ്റിയതിന് തെളിവാണ്.
ലീഗിൻ്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ മാറ്റിയിട്ടുണ്ട്. 39 ലക്ഷം മാത്രമല്ല അക്കൗണ്ടിലേക്ക് വന്നത്.അതിൽ കൂടുതൽ വന്നിട്ടുണ്ടെന്നും ഐഎൻഎൽ ആരോപിച്ചു.
Read Also: സികെ സുബൈറിനെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി...