രുകൈകളും നഷ്ടപ്പെട്ടിട്ടും ഒരിക്കലും വോട്ട് ചെയ്യുന്നത് മുടക്കാത്ത ജോസഫിന് ഇത്തവണ വോട്ടവകാശം ഉപയോഗിക്കാൻ കഴിഞ്ഞില്ല

കൊച്ചി: ഇരുകൈകളും നഷ്ടപ്പെട്ടിട്ടും ഒരിക്കലും വോട്ട് ചെയ്യുന്നത് മുടക്കാത്ത ജോസഫിന് ഇത്തവണ വോട്ടവകാശം ഉപയോഗിക്കാൻ കഴിഞ്ഞില്ല. തൃപ്പൂണിത്തുറ ഉദയംപേരൂർ കല്ലുപറമ്പിൽ കെ ജി ജോസഫ് (68) വർഷങ്ങളായി കാൽ വിരൽ കൊണ്ടാണ് വോട്ട് രേഖപ്പെടുത്തുന്നത്. എന്നാൽ ഇത്തവണ, കാത്തിരിപ്പും പ്രതീക്ഷയും നിരാശയായി മാറി. വീട്ടിലെത്തി വോട്ട് ചെയ്യിക്കാമെന്ന് ദിവസങ്ങൾക്ക് മുൻപ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അതിനായി കാത്തിരുന്നെങ്കിലും അവർ എത്തിയില്ല. ലോട്ടറി വില്പന നടത്തി ജീവിക്കുന്നതിനാൽ രാവിലെ 9.30 കഴിഞ്ഞാൽ വീട്ടിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതായി ജോസഫ് പറയുന്നു. എന്നിട്ടും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.

ബൂത്തിലെത്തി വോട്ട് ചെയ്യാമെന്ന ആശയത്തോടെയായിരുന്നു പിന്നീടുള്ള ശ്രമം. എന്നാൽ അവിടെ നിന്നുമുള്ള മറുപടി കൂടുതൽ നിരാശപ്പെടുത്തുന്നതായിരുന്നു. പേര് വെട്ടിയതിനാൽ ബൂത്തിൽ പോയാലും കാര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.12-ാം വയസ്സിൽ തീവണ്ടിക്കടിയിൽപ്പെട്ട് ഇരുകൈകളും നഷ്ടപ്പെട്ട ജോസഫ്, അതിന് ശേഷവും ജീവിതത്തെയും അവകാശങ്ങളെയും വിട്ടുകൊടുത്തിട്ടില്ല. ഇടത് കാലിന്റെ തള്ളവിരൽ ഉപയോഗിച്ച് മഷിപ്പാഡിൽ അമർത്തിയാണ് അദ്ദേഹം ഇതുവരെ വോട്ട് ചെയ്തിരുന്നത്.

“വോട്ട് ചെയ്യാതിരിക്കാൻ പറ്റില്ല; അത് ജന്മാവകാശമാണ്. ഇതുവരെ ഒരിക്കലും മുടങ്ങിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയിരുന്നു,” എന്നതാണ് ജോസഫിന്റെ വാക്കുകൾ. 1979-ൽ വിവാഹിതനായ ജോസഫ് ഭാര്യ മേരിയോടൊപ്പം ഉദയംപേരൂരിൽ താമസിക്കുന്നു. മക്കളായ സ്റ്റെല്ലയും ധന്യയും വിവാഹിതരാണ്.

YouTube video player