സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ്  പ്രസിഡണ്ട് എപി അബ്ദുൾ വഹാബ് പ്രവർത്തകർക്ക് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്

തിരുവനന്തപുരം: ഐഎൻഎൽ നേതൃത്വത്തിൽ ചേരിപ്പോര് രൂക്ഷം. സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കുന്നതിനെ
ചൊല്ലി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്‍റും തമ്മിൽ തർക്കം. ആഭ്യന്തര പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്ന വാട്‌സ്ആപ്പ് ഓഡിയോ സന്ദേശങ്ങളടക്കം പുറത്ത് വന്നതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ വെളിപ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് പ്രസിഡണ്ട് എപി അബ്ദുൾ വഹാബ് പ്രവർത്തകർക്ക് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്. എന്നാൽ ഇപ്പോൾ സെക്രട്ടറിയേറ്റ് യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ മറുപടി. ഇരുവരുടേയും പേരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ അണികളും ഇരുപക്ഷത്തായി മാറി. 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും പിഎസ് സി കോഴ വിവാദത്തിലും തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിലെ ചേരിപ്പോരും മറനീക്കി പുറത്ത് വരുന്നത്. നേരത്തെ പിഎസ്‍സി കോഴ വിവാദത്തിന് പിന്നാലെ ഐഎൻഎൽ നേതാക്കളെ എകെജി സെന്‍ററിലേക്ക് വിളിപ്പിച്ചിരുന്നു. മുന്നണിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്ന് നേതാക്കൾക്ക് സിപിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഐഎൻഎൽ നേതാക്കൾ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.