തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ് യാത്രാമധ്യേ കേടാവുകയും യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തു. കംഫർട്ട് സ്റ്റേഷൻ പൂട്ടിയ നിലയിലായിരുന്നുവെന്നും നിഷ സോമൻ.
തൊടുപുഴ: കെ എസ് ആർ ടി സി ബസ് യാത്രയ്ക്കിടെയുണ്ടായ ദുരിതം വിവരിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള യാത്രയിലാണ് കെ എസ് ആർ ടി സി ബസ് പെരുവഴിയിലായത്. രണ്ടു ദിവസം മുൻപേ തന്നെ വണ്ടിക്ക് പ്രശ്നങ്ങൾ കണ്ടിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. പിന്നെ എന്തിനാണ് ഓണ്‍ലൈൻ ബുക്കിങ് നടത്തി വെളുപ്പിന് യാത്രക്കാരെ പെരുവഴിയിലാക്കിയത് എന്നാണ് നിഷ സോമന്‍റെ ചോദ്യം. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ അടുത്ത ബസിൻ്റെ വരവിനായി കാത്തുനിന്നപ്പോൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും കഴിഞ്ഞില്ലെന്ന് നിഷ പറയുന്നു. കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ടിരിക്കുന്നു. വെള്ളമില്ലെന്നായിരുന്നു മറുപടിയെന്ന് അവർ പറയുന്നു.
കുറിപ്പിന്‍റെ പൂർണരൂപം
"മന്ത്രി ഗണേഷ് കുമാറിൻ്റെ നമ്പർ 1 ഗതാഗതം.
വെളുപ്പിനെ 4 മണിക്ക് തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ കാലേകൂട്ടി ടിക്കറ്റ് എടുത്ത ആളുകളെ പെരുവഴിയിലിറക്കി നിർത്തിയിരിക്കുന്ന കാഴ്ചയാണ് ഇത് . സമയം 5.35 എഎം. രണ്ടു ദിവസം മുമ്പേ തന്നെ വണ്ടിയുടെ പ്രകടനം മോശമായിരുന്നു എന്ന് ഡ്രൈവർ. പിന്നെന്തിനാണ് ഓണ്‍ലൈൻ ബുക്കിങ് നടത്തിയത് എന്ന യാത്രക്കാരുടെ ചോദ്യത്തിൽ എന്തു ചെയ്യാൻ പറ്റും എന്ന് നിസ്സഹായമായ മറുപടി.
പകരം വണ്ടി വരുമോ എന്ന് ചോദ്യത്തിനും മറുപടിയില്ല. കൂത്താട്ടുകുളം ബസ്സ്റ്റാൻഡിൽ അര മണിക്കൂറോളം അടുത്ത ബസിൻ്റെ വരവിനായി കാത്ത് നിന്നപ്പോൾ വാഷ് റൂമിൽ ഒന്ന് പോകണമെന്ന് തോന്നി. കംഫർട്ട് സ്റ്റേഷൻ ക്ലോസ്ഡ്. വെള്ളമില്ലാത്രെ. എന്തു ചെയ്യാം സഹിക്കുക തന്നെ"


