ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് മണ്ണഞ്ചേരി നാടൊന്നാകെ ചികിത്സയ്ക്കായി പണം സമാഹരിച്ച ജബ്ബാർ (52) മരണത്തിന് കീഴടങ്ങി. ഡയാലിസിസ് തുടരുന്നതിനിടെ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം.

മണ്ണഞ്ചേരി: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് നാടൊന്നാകെ കൈകോർത്ത് ചികിത്സാ സഹായമൊരുക്കിയ ജബ്ബാർ (52) മരണത്തിന് കീഴടങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് വെങ്ങളത്ത് പുതുനിലം നികർത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകനാണ് പിഎംജബ്ബാർ. ദീർഘനാളായി ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡയാലിസിസിലൂടെയാണ് നിർധന കുടുംബാംഗമായ ജബ്ബാർ ജീവൻ നിലനിർത്തിപ്പോന്നിരുന്നത്. ജബ്ബാറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി മണ്ണഞ്ചേരി ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻ എംഎൽഎ പിപി ചിത്തരഞ്ജൻ രക്ഷാധികാരിയായും, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ചെയർമാനായും, അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷാജി പനമ്പള്ളി ജനറൽ കൺവീനറായും ചികിത്സാസഹായ സമിതി രൂപീകരിച്ച് വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നാട്ടുകാർ നടത്തിയത്. ഒരു ദിവസത്തെ ജനകീയ ധനസമാഹരണത്തിലൂടെ ചികിത്സയ്ക്കായി വലിയൊരു തുക സമാഹരിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു.

എന്നാൽ, ഡയാലിസിസ് തുടരുന്നതിനിടയിൽ അപ്രതീക്ഷിതമായി രക്തക്കുഴലുകൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ ജബ്ബാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭൗതികശരീരം പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി. ജബ്ബാറിന്റെ അപ്രതീക്ഷിത വിയോഗം മണ്ണഞ്ചേരി നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.