'രണ്ട് സർക്കാർ ആശുപത്രികളിലെത്തിച്ചു, പക്ഷേ ചികിത്സ വൈകി'; ആദിവാസി യുവാവിന്റെ മരണത്തിൽ ആരോപണവുമായി കുടുംബം
വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുൾപ്പെടെ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
![jaundice patient tribe youth death due to lack of treatment in kannur family allegation apn jaundice patient tribe youth death due to lack of treatment in kannur family allegation apn](https://static-ai.asianetnews.com/images/01hh9fzyeraxwx2ckej9xdyg18/family_363x203xt.jpg)
കണ്ണൂർ : മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്. കണ്ണൂർ അയ്യൻകുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ആരോപണം. വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുൾപ്പെടെ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
''അവന് തീരെ വയ്യായിരുന്നു. ശർദ്ദിയും വയറിളക്കവുമായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്തു. എട്ട് മണിക്ക് കിട്ടുമെന്ന് പറഞ്ഞു. ചെന്നപ്പോൾ ആയിട്ടില്ലെന്ന് പറഞ്ഞു. ഒമ്പത് മണിക്കും പത്ത് മണിക്കും പോയി നോക്കി. പതിനൊന്ന് മണിക്കാണ് അവസാനം ഫലം വന്നത്. തീരെ വയ്യായിരുന്നു. ഗ്ലൂക്കോസ് പോലും കയറ്റിയില്ല. ആരും തിരിഞ്ഞുനോക്കിയില്ല. നഴ്സുമാരും വന്നില്ല. പരിയാരത്തേക്ക് വിട്ടു. രണ്ട് ദിവസം പോലും ആയില്ല. പിന്നെ മരണവാർത്തയാണ് കേൾക്കുന്നത്. പരിയാരത്തും ആരും തിരിഞ്ഞുനോക്കിയില്ല. നഴ്സുമാരോട് സഹായം ചോദിച്ചപ്പൾ ഞങ്ങൾക്ക് ഇതുമാത്രമല്ല പണിയെന്നാണ് പറഞ്ഞതെന്നും ഒപ്പമുണ്ടായിരുന്ന സഹോദരി പറയുന്നു.
പരിയാരം മെഡിക്കൽകോളേജിൽ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ മതിയായ ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരിച്ചു. തീരെ വയ്യാത്ത സ്ഥിതിയിലായിരുന്നുവെന്നും
പ്രമേഹം വൃക്കയെ ബാധിക്കാതിരിക്കാൻ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ ആകാം?
എന്നാൽ ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡയാലിസിസ് ഉൾപ്പെടെ നടത്തി. ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും പരിയാരം മെഡിക്കൽ കോളേജ് അധികതർ പറയുന്നു. വിഷയം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.