തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് വോട്ട് കൂടിയെന്ന് ജോൺ ബ്രിട്ടാസ് എംപി. യുഡിഎഫിനും ബിജെപിക്കും വോട്ട് കുറിഞ്ഞെന്നും എംപി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തോൽവി സംബന്ധിച്ച് അവലോകനത്തിലാണ് എൽഡിഎഫ് നേതാക്കൾ. തോൽവി അംഗീകരിച്ച് തിരുത്തി മുന്നോട്ടുപോകുമെന്ന് ചില നേതാക്കൾ പ്രതികരിച്ചപ്പോൾ സിപിഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് പറയുന്നത് തിരുവനന്തപുരത്ത് എൽഡിഎഫിന്‍റെ വോട്ട് കൂടി എന്നാണ്. കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താണ് ബ്രിട്ടാസ് ഈ കണക്ക് മുന്നോട്ടുവയ്ക്കുന്നത്.

എൽഡിഎഫിന് വോട്ട് കൂടി, യുഡിഎഫിനും ബിജെപിക്കും വോട്ട് കുറഞ്ഞെന്ന് ബ്രിട്ടാസ്

അതെ, കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ പ്രകടനത്തെ സിഡബ്ല്യുസി അംഗം ശശി തരൂർ 'ബിജെപിയുടെ ചരിത്രപരമായ പ്രകടനം' എന്ന് വിശേഷിപ്പിച്ചതിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്?

ലോക്സഭ 2024 ബിജെപി

2,13,214 വോട്ടുകൾ

തദ്ദേശ തെരഞ്ഞെടുപ്പ് 2025

1,65,891 വോട്ടുകൾ (കുറഞ്ഞു!)

ലോക്സഭ 2024 യുഡിഎഫ്

1,84,727 വോട്ടുകൾ

തദ്ദേശ തെരഞ്ഞെടുപ്പ്

1,25,984 വോട്ടുകൾ (കുറഞ്ഞു!)

ലോക്സഭ 2024 ഇടത്

1,29,048 വോട്ടുകൾ

തദ്ദേശ തെരഞ്ഞെടുപ്പ്

1,67,522 വോട്ടുകൾ (കൂടി!)

Scroll to load tweet…

ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന വിലയിരുത്തലിലാണ് സിപിഎം. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡെന്നും പാർട്ടി വിലയിരുത്തുന്നു.

ജില്ലകളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ കൂടി ചേര്‍ത്തുവെച്ചാണ് നേതൃയോഗത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. അതേസമയം സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കിടയിലുമുള്ളത്. എന്തൊക്കെ തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. നാളെ ഇടതുമുന്നണി യോഗം ചേരും.