ആളൂര്‍ സാര്‍ വരട്ടെ; പലതും പറയാനുണ്ടെന്ന് ജോളി കൂടത്തായി
പലതും പറയാനുണ്ട്. എന്നാൽ അതിനൊന്നും സമയമായിട്ടില്ലെന്നാണ് മാധ്യമങ്ങളോട് ജോളി കൂടത്തായിയുടെ പ്രതികരണം.
കോഴിക്കോട്: പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി. പല കാര്യങ്ങളും പറയാനുണ്ട്. പക്ഷെ ഇപ്പോൾ സമയമായിട്ടില്ല. ആളൂര്‍ സാര്‍ വരട്ടെ എന്നും മാധ്യമങ്ങളോട് ജോളി കൂടത്തായി പ്രതികരിച്ചു, സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി കൂടത്തായി കോഴിക്കോട്ട് പറഞ്ഞു . "
അതിനിടെ കൂടത്തായ് കേസ് അടിസ്ഥാനമാക്കി സിനിമ സീരിയൽ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളി , ആൻറണി പെരുമ്പാവൂർ , സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്
കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.
നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.