അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ മാണി 

കോട്ടയം: കേരളാ കോൺഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളിൽ സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ മാത്രം പ്രശ്നം അല്ല. ഇല്ലാത്ത ധാരണയുടെ പേരിൽ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്നമാണെന്നും ജോസ് കെ മാണി തുറന്നടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ മാണി. കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങൾ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

വൻനീക്കം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു‍ഡിഎഫിൽ നിന്ന് പുറത്താക്കി

യുഡിഎഫ് യോഗം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂര്‍വ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്തത്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫിൽ നടന്നത് വൺവേ ചർച്ചയാണ്. നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി ചേരും . രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

മുസ്ലീംലീഗും പിന്തുണച്ചു; ജോസ് പക്ഷം യുഡിഎഫിൽ നിന്ന് പുറത്തായ വഴി