രാജ്യസഭാ സീറ്റിൽ മത്സരിക്കുമോ? 'തീരുമാനിക്കേണ്ടത് പാർട്ടി', സാധ്യത തള്ളാതെ ജോസ് കെ മാണി
എൽ ഡി എഫിൽ ചർച്ച ചെയ്ത് ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ഇടത് മുന്നണി കേരള കോൺഗ്രസിന് തന്നെ നൽകിയേക്കും. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന്റേതാണെന്ന് ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. എൽ ഡി എഫിൽ ചർച്ച ചെയ്ത് ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. മത്സരിക്കാനുള്ള സാധ്യത തള്ളാതിരുന്ന ജോസ്, പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നാണ് പ്രതികരിച്ചത്.
യുഡിഎഫിലായിരിക്കെ രാജ്യസഭാ സീറ്റ് ഇടഞ്ഞ് നിൽക്കുന്ന കേരളാ കോൺഗ്രസ് വിഭാഗത്തിന് നൽകിയത് കോൺഗ്രസ്സിലും മുന്നണിയിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് കേരള കോൺഗ്രസ് മുന്നണി വിട്ടതോടെയാണ് ജോസ് കെ മാണി രാജിവെച്ചത്.
സീറ്റ് ജോസ് വിഭാഗത്തിന് തന്നെ എൽഡിഎഫ് നൽകുമെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചതിനാൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാനിടയില്ലെന്നായിരുന്നു പാർട്ടിക്കുള്ളിൽ നിന്നുള്ള പ്രതികരണമെങ്കിലും ജോസ് കെ മാണി ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.
യുഡിഎഫ് മുന്നണി വിട്ടതോടെ ജോസ് കെ മാണി രാജിവെച്ച രാജ്യസഭാ സീറ്റിൽ നവംബർ 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി 16 ആണ്. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടത് കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.