'പാലാ പോര്': യുഡിഎഫ് വോട്ടർമാരുടെ വികാരം പരിഗണിക്കണമെന്ന് ജോയ് അബ്രഹാം
കെഎം മാണി ആരെയും ശത്രുവായി കണ്ടിട്ടില്ല, അതിന് വിരുദ്ധമായ ശൈലി ആരെങ്കിലും സ്വീകരിച്ചാൽ അതിന്റെ ഗുണദോഷം അവർക്ക് തന്നെ അനുഭവിക്കാം. ചിലരുടെ ദുരഭിമാനം കൊണ്ടുള്ള പ്രശ്നമേ കേരള കോൺഗ്രസിൽ ഉള്ളൂവെന്നും ജോയ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ വോട്ടർമാരുടെ വികാരം പരിഗണിച്ച് പൊതുസമ്മതനായ സ്ഥാനാർത്ഥി വരണമെന്ന് മുൻ എംപിയും കേരള കോൺഗ്രസ് നേതാവുമായ ജോയ് എബ്രഹാം. വിജയ സാധ്യത കണക്കിലെടുത്താണ് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ ആവശ്യപ്പെടുന്നതെന്നും ജോയ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജയിക്കണമെങ്കിൽ ഒരുമിച്ച് നിൽക്കണമെന്നും ആരുടെയെങ്കിലും ഹിഡൻ അജണ്ട നടപ്പാക്കാനുള്ള അവസരമാക്കരുതെന്നതിനാലാണ് യുഡിഎഫ് ഇടപെടലെന്നും ജോയ് എബ്രഹാം പറഞ്ഞു. യുഡിഎഫിന്റെ മധ്യസ്ഥത വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെഎം മാണി ആരെയും ശത്രുവായി കണ്ടിട്ടില്ല, അതിന് വിരുദ്ധമായ ശൈലി ആരെങ്കിലും സ്വീകരിച്ചാൽ അതിന്റെ ഗുണദോഷം അവർക്ക് തന്നെ അനുഭവിക്കാം. ചിലരുടെ ദുരഭിമാനം കൊണ്ടുള്ള പ്രശ്നമേ കേരള കോൺഗ്രസിൽ ഉള്ളൂവെന്നും ജോയ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജോസ് കെ മാണിയെ സ്ഥാനാർത്ഥി ആക്കാനുള്ള നീക്കത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ജോയ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.