ചർച്ച് ആക്ട് വിവാദം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; നിലപാട് വ്യക്തമാക്കി ജസ്റ്റിസ് കെ ടി തോമസ്
ചർച്ച് ആക്ട് വിവാദം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ജസ്റ്റിസ് കെ.ടി തോമസ്. കരട് നിയമം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത്. സർക്കാരിന് ശുപാർശകൾ സമർപ്പിച്ചിട്ടില്ല.
കോട്ടയം: ചർച്ച് ആക്ടിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് നിയമപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസ്. കമ്മീഷൻ സർക്കാരിന് ഒരു ശുപാർശയും നൽകിയിട്ടില്ല. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ കരട് പ്രദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും കെ ടി തോമസ് കോട്ടയത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്ത ചർച്ച് ആക്ട് ഭേദഗതി ചെയ്യുന്നതിനാണ് കെ ടി തോമസ് കമ്മിഷൻ തീരുമാനമെടുത്തത്. ക്രൈസ്തവസഭയുടെ സ്വത്തുക്കൾ ഓഡിറ്റിംഗിന് വിധേയമാക്കണം. സഭ നിശ്ചയിക്കുന്ന സമിതിയിൽ ഈ രേഖകൾ പരിശോധിക്കണം. സഭകൾ നിയോഗിച്ച സമിതികളിൽ തർക്കം തീർന്നില്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന ട്രൈബ്യൂണലിനെ സമീപിക്കാം. എന്നിവയാണ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് ബില്ലിലെ ശുപാർശകൾ.
സഭയുടെ സ്വത്തുക്കളിൽ സർക്കാരിന് കൈകടത്താൻ കഴിയില്ലെന്നും കെ ടി തോമസ് വിശദീകരിക്കുന്നു. കരട് ശുപാർശകൾക്കെതിരെ വിവിധ ക്രൈസ്തവസഭകൾ പരസ്യ പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് നിയമപരിഷ്ക്കാര കമ്മിഷന്റ വിശദീകരണം.