ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പിടിപ്പുകേടുകൊണ്ടാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതെന്നും കെ.കെ. രമ 

ബിന്ദു അമ്മിണിക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് കെ.കെ. രമ എംഎല്‍എ. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പിടിപ്പുകേടുകൊണ്ടാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതെന്നും ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്നും ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരണമെന്നും കെ.കെ. രമ പ്രതികരിച്ചു. 

കെ.കെ. രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ? ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവര്‍ ഏറ്റുവാങ്ങിയത്. നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം. ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.