കോലഞ്ചേരി ബലാത്സംഗ കേസ്; 75 കാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി
കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കോലഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിക്രൂരപീഡനമാണ് എറണാകുളം കോലഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായ വയോധികയ്ക്ക് നേരിടേണ്ടി വന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വൈകിട്ടിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീരം മുഴുവനും ചതവും മുറിവുകളുമാണ്. മാറിടത്തില്‍ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് പോലും ഗുരുതരമായി പരിക്കേറ്റിരിക്കുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ സ്ത്രീയും മകനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസിക വൈകല്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകൻ പറയുന്നു.