ജനക്കൂട്ടത്തെ ആകർഷിക്കാൻ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കേരളത്തിലേക്ക് വരേണ്ട സ്ഥിതിയാണെന്നും മുരളീധരൻ

കോഴിക്കോട്: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ്റെ വിമർശനം. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ല. പിണറായി വിജയനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് നിലവിൽ ബിജെപി - സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ടെന്നും പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു.