'ആരും ചട്ടക്കൂടിന് പുറത്ത് പോകില്ല'; ജനാധിപത്യ പാർട്ടി ആയതുകൊണ്ട് തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ
കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് പുറത്ത് പോകില്ല. ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരൻ പറഞ്ഞു.
കോഴിക്കോട്: ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ എംപി. ഇവിടെ ആരും ചട്ടക്കൂടിന് പുറത്ത് പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് പുറത്ത് പോകില്ല. ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരൻ പറഞ്ഞു. എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്നും എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ ഇവർ ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, എം കെ രാഘവൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ശശി തരൂരിന്റെ പര്യടന വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മുൻനിര നേതാക്കൾ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയെന്ന നിലയിൽ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. അതേസമയം, വെല്ലുവിളികളിലൂടെ പാർട്ടി കടന്ന് പോകുകയാണെന്നും ബിജെപി ഉയർത്തുന്ന ഭീഷണിക്കെതിരെ കോൺഗ്രസ് ഒന്നിച്ച് നിന്ന് പോരാടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം, പുതിയ മുഖമുണ്ടാകണം; പൊതുപ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും കെ സുധാകരൻ
രാഹുൽ രാജ്യത്തെ ഒന്നിക്കാൻ ശ്രമിക്കുകയാണെന്നും അവസാനത്തെ ജയം കോൺഗ്രസനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആനാവൂർ നാഗപ്പന്മാർ വിചാരിക്കുന്നവർക്കേ ജോലി കിട്ടുന്നുള്ളൂ. ഇതാണ് തുടർ ഭരണത്തിന്റെ സംഭാവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തു. മദ്യ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ് മദ്യവിലക്ക് കൂട്ടുന്നതെന്നും പറഞ്ഞ ചെന്നിത്തല, കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടായി നിന്ന് വേണം ഇതിനെല്ലാം എതിരായി പോരടാൻ എന്നും കൂട്ടിച്ചേര്‍ത്തു.