ചിന്തൻ ശിബിർ വേദിയിൽ സംവിധായകൻ ബേസിൽ ജോസഫ്; അഭിനന്ദനവുമായി കെ സുധാകരൻ
അവാർഡുകളോടുള്ള അടങ്ങാത്ത മോഹമാണ് സിനിമാ മേഖലയിലെ പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്നത്.
തിരുവനന്തപുരം: കോൺഗ്രസിന്റെ ചിന്തൻ ശിബിറിൽ പങ്കെടുത്ത് സംസാരിച്ച സംവിധായകൻ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസിൻ്റെ ചിന്തൻ ശിബിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അവാർഡുകളോടുള്ള അടങ്ങാത്ത മോഹമാണ് സിനിമാ മേഖലയിലെ പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്നത്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും സുധാകരൻ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്.
അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.