'കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്'; രാജി ആവശ്യപ്പെട്ട് ബിജെപിയും
കിഫ്ബിയിലെ സിഎജി ഓഡിറ്റിങിനെ കുറിച്ച് ഐസക്ക് പറഞ്ഞതെല്ലാം പച്ചക്കള്ളം എന്ന് തെളിഞ്ഞു. ഐസക്കിന്റെ രാജി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്‍റെ ശ്രമം. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കിഫ്ബിയിലെ സിഎജി ഓഡിറ്റിങിനെ കുറിച്ച് ഐസക്ക് പറഞ്ഞതെല്ലാം പച്ചക്കള്ളം എന്ന് തെളിഞ്ഞു. തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. നിയമസഭയിൽ വയ്‌ക്കേണ്ട റിപ്പോർട്ട് പൊളിച്ചുനോക്കി രാഷ്ട്രീയ താത്പര്യങ്ങൾക്കായി ചോർത്തി. വിയോജിപ്പ് പ്രകടിപ്പിക്കാൻ ആർക്കും അവകാശം ഉണ്ട്. പക്ഷെ നിയമസഭയിൽ അഭിപ്രായം പറയുകയാണ് വേണ്ടതെന്നും ഐസക് നടത്തിയത് ഗുരുതരമായ നിയമ ലംഘനമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഐസക്കിന്റെ രാജി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
Also Read: 'പച്ചക്കള്ളം പൊളിഞ്ഞു, രാജി വയ്ക്കൂ', ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചെന്നിത്തല
കിഫ്ബിയിൽ ഒരു ചട്ടലംഘനവും ഇല്ലെന്ന വാദം അടിസ്ഥാനം ഇല്ലാത്തതാണ്. ഒരു ബാധ്യതയും സംസ്ഥാനത്തിന് ഇല്ലെങ്കിൽ എന്തിനാണ് പെട്രോളിയം സെസ് എടുക്കുന്നത്. 6000 ൽ അധികം കോടി രൂപ പെട്രോളിയം, ട്രാൻസ്‌പോർട്ട് നികുതിയായി ഈടാക്കിക്കഴിഞ്ഞു. സെസ് ഏർപ്പെടുത്തി ജനത്തിന് മേൽ അധിക ഭാരം ചുമത്തുകയാണ്. ഇത് കിഫ്ബിക്ക് വേണ്ടിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.