സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; ഗുരുതര ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രൻ
ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നു. സിഎം രവീന്ദ്രന്‍റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതര്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ
കാസര്‍കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ. സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സ്പീക്കര്‍ സ്വര്‍ണക്കടത്തുകാരെ സംരക്ഷിച്ചു.നിയമസഭയിലെ പുനരുധാരണ പ്രവർത്തനങ്ങളിൽ ഇടപെട്ടു. തെളിവുകൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സ്പീക്കര്‍ക്ക് ആ പദവിയിൽ അധികകാലം പിടിച്ച് നിൽക്കാനാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്നാണ് കെ സുരേന്ദ്രന്‍റെ ആരോപണം, സിഎം രവീന്ദ്രൻ എന്നാൽ സിഎമ്മിന്‍റെ രവീന്ദ്രൻ ആണ്. അഴിമതി വിവരങ്ങൾ മറച്ച് വക്കാൻ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സിഎം രവീന്ദ്രന്‍റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതര്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ബെനാമി ഇടപാടുകൾ ഉണ്ടോ എന്ന് സംശയം. അതുകൊണ്ടാണ് എല്ലായിപ്പോഴും രവീന്ദ്രനെ ന്യായീകരിക്കാൻ ഇറങ്ങുന്നതെന്നും കെ സുരേന്ദ്രൻ ആക്ഷേപം ഉന്നയിച്ചു