തൃക്കാക്കരയില്‍ യുഡിഎഫിന്‍റേത് രാഷ്ട്രീയ വിജയമല്ല; പിണറായിയുടെ ധിക്കാരത്തിനേറ്റ അടിയാണെന്നും കെ സുരേന്ദ്രന്‍
പ്രചാരണത്തിൽ ഏകോപന കുറവുണ്ടായിട്ടില്ല. പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടു. പിണറായി വിജയന് ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ അടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. തൃക്കാക്കരയിലെ ബിജെപി തോല്‍വിയില്‍ പരാതിയില്ല. തോൽവി പരിശോധിക്കുമെന്നും പഠിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രചാരണത്തിൽ ഏകോപന കുറവുണ്ടായിട്ടില്ല. പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടു. പിണറായി വിജയന് ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ അടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ ശരിയല്ല. കേന്ദ്ര സർക്കാർ വീട്ടുവീഴ്ച സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാറിന് ഈ വിഷയത്തിൽ നയമില്ല. കർഷകരെയല്ല ക്വാറി ഉടമകളെ സഹായിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Read Also: പരിസ്ഥിതിലോല പ്രദേശം: ജനങ്ങളുടെ താത്പര്യത്തിന് മുൻഗണന; നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി
വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്ര സർക്കാരിനെ സമീപിക്കും. സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ വനവൽക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സർക്കാർ അനുകൂലിക്കുന്നു. സർക്കാർ ഇതിനായി നേരത്തെ തന്നെ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന രീതി കേരളത്തിൽ കാണുന്നു, അത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടി ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. മാധ്യമങ്ങളോട് സംസാരിക്കാതെ അദ്ദേഹം നടന്നു പോവുകയായിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് തള്ളി നീക്കി.