കരയുദ്ധത്തിന് മുതിർന്നാൽ യുഎസ് സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മധ്യപൂർവദേശത്ത് അമേരിക്ക സൈനിക വിന്യാസം ശക്തമാക്കിയതിന് പിന്നാലെയാണിത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ എൽപിജി ടാങ്കറുകൾ നാവികസേനയുടെ സഹായത്തോടെ ഇന്ത്യയിലേക്ക് പുറപ്പെട്ടു.
ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി. കരയുദ്ധത്തിന് ശ്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ നല്ല ഭക്ഷണമായിത്തീരുമെന്നാണ് സോൽഫഘാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം.
പതിനായിരം സൈനികരെക്കൂടി മധ്യപൂർവദേശത്തേക്ക് അയയ്ക്കാൻ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു. അതിനിടെ മാർച്ച് 27ന് ആക്രമിക്കപ്പെട്ട ഖോൺദാബ് ഖനജല പ്ലാന്റ് പൂർണമായി തകർന്നെന്ന് ഇറാൻ സ്ഥിരീകരിച്ചു. പ്ലാന്റിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ പ്രവർത്തനരഹിതമാണെന്നും ഇറാൻ അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടർന്ന് ഹോർമുസ് കടലിടുക്കിക്കിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഉടൻ ഇന്ത്യയിൽ എത്തും. കപ്പലുകൾ ഇന്നലെ നാവികസേനയുടെ സംരക്ഷണത്തിൽ കടലിടുക്ക് കടന്നിരുന്നു. BW TYR നാളെ മുംബൈ തീരത്തും, BW ELM മറ്റന്നാൾ മംഗ്ലൂർ തീരത്തുമാണ് എത്തും. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമോസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ പെട്രോൾ, ഡീസൽ, എല്പിജി സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിന് പുറമെ രാജ്യത്ത് പൂഴ്ത്തിവെപ്പ് തടയാനായി വ്യാപക റെയ്ഡുകളും കർശന നടപടി സ്വീകരിക്കുന്നതും തുടരുകയാണ്.



