'പോസ്റ്റ് ഓഫീസ് ഉള്ളപ്പോൾ ആർക്കും കത്തയക്കാം, ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്'; കാനം രാജേന്ദ്രൻ
ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്.
തിരുവനന്തപുരം: കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രൻ. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. ''ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണമെന്ന് ഗവർണറോട് ശുപാർശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ഗവർണർ ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.'' കാനം രാജേന്ദ്രൻ പ്രതികരിച്ചു.
ഗവർണർക്ക് അധികാരമില്ല. ഗവർണർ ഉപയോഗിക്കുന്നത് ഇല്ലാത്ത അധികാരമാണെന്ന് വി ടി ബൽറാം പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ഗവർണർ പറയുന്നത്. മന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണ്. എന്നാൽ മന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.