കോളേജിലെ അധ്യാപകരിൽ നിന്ന് കടുത്ത മാനസികവും ജാതീയവുമായ അധിക്ഷേപം നേരിട്ടെന്നും മകൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിക്കുന്നു. ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം പൂര്‍ത്തിയായി. മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന അമ്മയ്ക്കും കുടുംബത്തിനും തീരാനോവായി നിതിൻ മടങ്ങി. ജീവന്റെ ജീവനെ നഷ്ടപ്പെട്ട വേദന ബാക്കിയായി തിരുവനന്തപുരം ഉഴമലയ്ക്കലില്‍ വീട്ടിൽ ഒരച്ഛനും അമ്മയും രണ്ട് സഹോദരിമാരും. എല്ലാ സങ്കടവും നിതിൻ പറഞ്ഞിരുന്നത് മൂത്ത സഹോദരിമാരോടാണ്. അച്ഛനെയും അമ്മയെയും ഒന്നും അറിയിക്കരുതെന്നായിരുന്നു അവന്. പഠിച്ച് ജോലി നേടി, വീട് വയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്ന പുരയിടത്തിൽ ഇനി അവന് അന്ത്യവിശ്രമം.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെയോടെയാണ് നിതിൻ രാജിന്റെ മൃതദേഹം തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ചത്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നിതിൻ നേരിട്ടത് ക്രൂരമായ ജാതീയ അധിക്ഷേപം
അനാട്ടമി വിഭാഗം മേധാവി ഡോ.റാം, നിതിനെ 'പുഴുത്ത പട്ടി എന്നും സ്ലം ഡോഗ്' എന്നും വിളിച്ച് അധിക്ഷേപിച്ചിരുന്നെന്ന് സഹോദരി നികിത ആരോപിക്കുന്നു. നിതിന്റെ മരണം അറിഞ്ഞെത്തിയ കുടുംബങ്ങളോട് കോളേജ് അധികൃതർ ഒന്നും പറയാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. നിതിന്റെ ജീവനറ്റ ശരീരം ഉഴമലയ്ക്കലയിലെ വീട്ടിൽ എത്തിച്ചപ്പോൾ ഉറ്റവർ നെഞ്ച് പൊട്ടി കരഞ്ഞു. പഠിച്ച് ഡോക്ടറായി നിതിൻ മടങ്ങുന്നതും കാത്തിരുന്ന കുടുംബത്തിന് മുന്നിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ് ആ 23 കാരൻ. അവധിക്ക് വീട്ടിൽ വരാനിരുന്നവൻ ഇനി ഒരിക്കലും തിരിച്ചു പോകില്ല. സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ബാക്കിയാക്കി നിതിൻ മടങ്ങി. അഞ്ചരക്കണ്ടി കോളജിൽ നിതിൻ നേരിട്ടത് കടുത്ത ജാതീയ അധിക്ഷേപം എന്നവർത്തിക്കുകയാണ് കുടുംബം. പ്പെടുത്തി, ഒറ്റപ്പെടുത്തി. അപ്പോഴും പോരാടി നിന്നവൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.

